നായിക മാത്രമല്ല, അമ്മയും കൂടിയാണ്: സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച്‌ സംവൃതാ സുനില്‍


ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് ഒരു മലയാളി നായിക കൂടി. വിവാഹാനന്തരം സിനിമയില്‍ നിന്നും ബ്രേക്ക്‌ എടുത്തു അമേരിക്കയില്‍ താമസമാക്കിയ സംവൃതാ സുനില്‍ ആണ് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നത്. 'ഒരു വടക്കന്‍ സെല്‍ഫി'യുടെ സംവിധായകന്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജുമേനോന്റെ നായികയായാണ് സംവൃതയുടെ മടക്കം. 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂറാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ ആറു വയസ്സുകാരിയായ ഒരു കുട്ടിയുടെ അമ്മയാണ് സംവൃത.

മാഹിയിലെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതിന്റെ ടെന്‍ഷന്‍ സംവൃത പങ്കു വച്ചു.
"2004 ല്‍ ആദ്യചിത്രമായ 'രസിക'നില്‍ അഭിനയിക്കാന്‍ വരുമ്ബോള്‍ സിനിമയെ കുറിച്ച്‌ ഒന്നുമറിയില്ലായിരുന്നു.​ എന്നിട്ടും അന്ന് ഞാന്‍ റിലാക്സ്ഡ് ആയിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനു ശേഷമുള്ള ഈ തിരിച്ചു വരവ് ടെന്‍ഷനുണ്ടാക്കുന്നുണ്ട്. മുന്‍പ് ലൊക്കേഷനില്‍ എല്ലാവരെയും ചേച്ചീ, ചേട്ടാ എന്നൊക്കെ വിളിച്ച്‌ നടക്കുന്ന ഒരാളായിരുന്നു ഞാന്‍. 'നായികാ നായകനി'ല്‍ എത്തിയപ്പോഴാണ് അതിലൊരു മാറ്റം വന്നിട്ടുണ്ടെന്ന് മനസ്സിലായത്. എട്ടു വര്‍ഷത്തോളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്ന ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന രീതിയിലാണ്
എല്ലാവരും നോക്കി കാണുന്നത്", ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവൃത വെളിപ്പെടുത്തി.

"പുതിയ ചിത്രങ്ങളൊക്കെ ഞാന്‍ കാണാറുണ്ട്. താരങ്ങളുടെ കരിയര്‍ ഗ്രാഫില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഇന്നത്തെ സിനിമാരീതികള്‍ കുറേ മാറിയിട്ടുണ്ട്. അഭിനയം പോലും വളരെ നാച്യുറലാണ്, അതൊക്കെ എന്നെ സംബന്ധിച്ച്‌ പുതിയ അനുഭവമാണ്. പുതിയ കാലത്തെ സംവിധായകരുടെ രീതികളോ അവര്‍ ആവശ്യപ്പെടുന്ന അഭിനയമോ എനിക്ക് പരിചിതമല്ല", സംവൃത കൂട്ടിച്ചേര്‍ത്തു.
മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ ആയ 'നായികാനായക'നിലൂടെയാണ് ഏറെ നാളുകള്‍ക്കു ശേഷം സംവൃത ക്യാമറയ്ക്കു മുന്നിലെത്തിയത്. സിനിമയുടെ ഷൂട്ടിംഗുമൊക്കെയായി മൂന്നു വയസ്സുകാരനായ മകന്‍​ അഗസ്ത്യ പൊരുത്തപ്പെടുമോ എന്ന ആശങ്കയും സംവൃതയ്ക്കുണ്ട്.

"നായിക നായകന്റെ ഷൂട്ടിന് പോകുമ്ബോള്‍ എന്റെ അമ്മയ്‌ക്കൊപ്പം ഇരുന്ന് അവന് ശീലമായിട്ടുണ്ട്. ഇത് ഇപ്പോള്‍ 15 ദിവസത്തെ ഷൂട്ടാണ് ഉള്ളത്. അധിക നാള്‍ അവനില്‍ നിന്നും വിട്ടു നില്‍ക്കാന്‍ എനിക്കും ആഗ്രഹമില്ല. അച്ഛനും അമ്മയും കൂടെയുണ്ട്, എങ്ങനെ പോകും കാര്യങ്ങള്‍ എന്ന് രണ്ടു ദിവസം കൊണ്ട് അറിയാം", സംവൃത പറയുന്നു.
"മുന്‍പും സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല. ഇപ്പോഴാണെങ്കില്‍ കുറേയേറെ കാര്യങ്ങള്‍ കൂടി നോക്കി വേണം സിനിമ തെരെഞ്ഞെടുക്കാന്‍. മകന്റെ സ്കൂള്‍ ടൈമിങ്, ട്രാവല്‍ ഷെഡ്യൂള്‍ അതെല്ലാം പരിഗണിക്കണം. പല ചിത്രങ്ങളും 30-45 ദിവസങ്ങളൊക്കെയാണ് ആവശ്യപ്പെടുന്നത്, ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്ര സമയം മാറി നില്‍ക്കാന്‍ ആവില്ല. തിരിച്ചു വരവില്‍ ഒന്നും പെര്‍ഫോം ചെയ്യാനില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാനും താല്‍പ്പര്യമില്ല. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ ഇഷ്ടമായി", സംവൃത പറഞ്ഞു നിര്‍ത്തി.

കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച '101 വെഡ്ഡിങ്സ്' ആയിരുന്നു സംവൃതയുടെ അവസാന ചിത്രം. വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയതും കുഞ്ചാക്കോ ബോബനൊപ്പം തന്നെ. റിയാലിറ്റി ഷോയുടെ ജഡ്ജുകളില്‍ ഒരാളായിരുന്നു കുഞ്ചാക്കോ ബോബനും.

Comments